തിരക്കിലാണ് ഞാന്‍.
കൊത്തിവെച്ച നിന്റെ സ്ഫടികശില്‍പ്പരൂപത്തില്‍
എന്റെ സ്വപ്നകമാനങ്ങള്‍
ചേര്‍ത്തുവെച്ച്
എനിക്ക്മാത്രം കാണാനാവുന്ന ഒരു ശില്‍പ്പം തീര്‍ക്കുകയാണ്.
എന്റെ നിശ്വാസനഗരികളില്‍നിന്നഴിച്ചുവിട്ട കാറ്റുകള്‍
നിന്റെ മേല്‍ പറന്നിരുന്ന കരിയിലകളെ പേടിപ്പിച്ചോടിക്കുന്നു
മുഖധാവില്‍ ഞാന്‍ ചുംബനച്ചുഴലിയാവുന്നു
എന്റെ മുലഞെട്ടുകളാല്‍
നിന്റെ നെറ്റിയില്‍
തിരുവചനമെഴുതുന്നു;
"പ്രിയനേ..
എന്നും എന്നോട്കൂടെയായിരിക്ക ..
നിന്നെ,നിന്റെ ജീവനെ എന്നോടുചേര്‍ക്ക.."

എന്റെ ജീവസ്പന്ദം
നിന്റെ കാതോടു ചേരുമ്പോള്‍
നീ വജ്രശിലയാവുന്നു.
വിരല്‍ത്തുമ്പുകള്‍കൊണ്ട്
ഞാന്‍ മലര്‍ത്തുന്ന നിന്റെ
ചുണ്ടുകളില്‍ നിന്നു തുടങ്ങുന്ന
അഗ്നി,സ്വര്‍ണവേരുകളായി
ഉള്ളില്‍ പടരുന്നത് കാണുന്നു.
പൊടുന്നനെ ജീവന്‍വയ്ക്കുന്ന
നിന്നെ ഞാനെന്റെ പുസ്തകമാക്കുന്നു.
നിന്റെമേല്‍ ഞാനെഴുതുന്നു;
നിന്റെമേല്‍ മാത്രമെഴുതുന്നു;
നിന്റെമേല്‍ എനിക്കുമാത്രം എഴുതാനാവുന്നത്.
കൈഞരമ്പുകളില്‍നിന്നും നീലവേരുകള്‍
നമ്മെ നിരന്തരം കെട്ടിവരിയുന്നു.
അനങ്ങാനാവാതെ നില്ക്കുമ്പോള്
ശിലയായ് നീ തീരുംമുന്‍പ്
നമ്മള് കെട്ടിപ്പിടിച്ചുനടന്ന
തെരുവീഥികളില്‍നിന്നൊരു
ശീതസംഗീതം
മലയിറങ്ങിവരുന്നു.
നമുക്കിടയില്‍ പൂത്ത
ഒരു വനപുഷ്പത്തിന്റെ
ഉന്മാദത്തില്
സുഗന്ധിയാവുന്ന സംഗീതം
നമ്മെയൊരുമിച്ച്
പൊതിഞ്ഞെടുത്ത്
ആഭിചാരം ചെയ്യുന്നു .
താനേ പുതുതായിപ്പോയ
അതിന്റെ പഴമ
പൊടുന്നനെ നമ്മെ
ഒരൊറ്റ ശില്പ്പമാക്കി മാറ്റുന്നു
അടരുകളില്ലാത്ത
ഒരൊറ്റ ശില്‍പ്പം .