Tuesday, December 16, 2014

എച്ചിലുകൾക്കിടയിൽ നിന്നും
സ്വയം വാരിത്തിന്നുന്ന
ഒരു പട്ടിയാണ് ഞാൻ
ഹോ,
ഋതുക്കൾ കളവുപോയ കാലങ്ങളുടെ,
കയ്യൊപ്പില്ലാത്ത മുദ്രപത്രങ്ങളുടെ,
ചുംബിക്കപ്പെടാതെ വിസ്മരിക്കപ്പെട്ട അധരങ്ങളുടെ,
ചലനമില്ലാത്ത ആകാശനാടകങ്ങളുടെ,
മുഖം എന്റേതാണല്ലോ
മറന്നെന്നു തോന്നുമ്പോഴൊക്കെ
മറവിയില്ലാതെ പിന്നെങ്ങനോർക്കുമെന്ന്
കണ്ണുനിറയ്ക്കുന്നുണ്ട് ചിലചിത്രങ്ങൾ .
ഇടയ്ക്ക് ഭിത്തിയിൽ നിന്നിറങ്ങി
ഓടുകപോലും ചെയ്യുന്നുണ്ട് .
ഓർക്കപ്പെടലുകൾക്കിടയിൽനിന്നെല്ലാം
ഒളിച്ചോടിയെത്തുന്നിടമാണ്
എന്റെ രാജ്യം.
സ്വപ്നങ്ങളുടെ മീസാങ്കല്ലുകൾക്കിടയിൽ നിന്നും
ഒറ്റയ്ക്കൊറ്റയ്ക്ക് തലനീട്ടുന്ന
മണമില്ലാപ്പൂക്കൾ മാത്രമാണ് എന്റെ അതിഥികൾ .
അതിരുകൾ തിരിക്കാൻ ഇനിയും പഠിക്കേണ്ടതുണ്ട് .
വിധിപ്പരലുകൾ കൊണ്ട്
ആർക്കേതെന്നു
കൊത്താംകല്ലു കളിക്കുകയാണ് നേരങ്ങൾ
ബഹളങ്ങൾ നിലയ്ക്കുന്നിടം നില്ക്കണം;
കാല്ശരായിക്കടിയിലെ മണല് തട്ടിക്കളഞ്ഞ് ,
വീണ്ടുംവരുമെന്ന് അസ്തമയങ്ങളെ പറഞ്ഞുപറ്റിച്ച് .
ഒരു മൂളിപ്പാട്ടിലലിഞ്ഞു നടന്നുപോവണം 

No comments:

Post a Comment