Tuesday, December 16, 2014


നട്ടുച്ചയാവുമ്പോഴേയ്ക്കും
മിണ്ടാതായിപ്പോവുന്ന വീടുകളെ
തിരിച്ചറിയാനറിയാമോ ?
മുറ്റത്തെ ചേഞ്ചിംഗ് റോസിലൊക്കെയും 
ഉമ്മകള്‍ കൊണ്ട് ആരോ
ചറുപിറാന്ന്
എന്നെ വരച്ചിട്ടിട്ടുണ്ടാവും
"ടമാര്‍ പടാര്‍" എന്ന് ബോംബുപൊട്ടിക്കുന്ന
ചിത്രകഥയിലെ വില്ലന്മാര്‍
ചുറ്റിനും കാവല്‍ നില്‍ക്കുന്നുണ്ടാവും
ആര്യവേപ്പിന്‍ ചോട്ടില്‍ നിന്ന്
ഒരു വസൂരിക്കുരു ഒന്ന് തലപൊക്കി
വീണ്ടും ശീതനിദ്രയിലിരിക്കും
ഉള്ളില്‍
മുത്തശ്ശി
ഓര്‍മ്മയിലെ ഓരോ കാടും
കഴുകിത്തുടച്ചു മിനുക്കുന്നുണ്ടാവും
അച്ഛന്‍ പിന്നെ സ്ഥിരം വീണവായനയാണ്
മിണ്ടാറേയില്ല .
അമ്മ,
കാലു കഴുകിച്ച്
ഇളനീര് കൊടുത്ത്
ഉള്ളിലേയ്ക്ക്
മുള്‍ത്തോട്ടങ്ങളെ ആനയിക്കുകയാണ്
ചേച്ചിയെ ഓര്‍ക്കാഞ്ഞിട്ടല്ല
നിഷ്കാസിതമായ ഒരു സ്വപ്നത്തില്‍ നിന്നും
അവര്‍ക്കിതുവരെ
വീട് ഉരുവായിത്തുടങ്ങിയിട്ടില്ല.
ഉണങ്ങിയ ചാമ്പച്ചോട്ടിലിരുന്നു ദൈവം
കളിവീടുണ്ടാക്കാന്‍ അറിയാവുന്ന
കുഞ്ഞുങ്ങള്‍ക്ക് മാത്രം
സ്വര്‍ഗം പതിച്ചുവെയ്ക്കുന്ന
തിടുക്കത്തിലാണ് .

1 comment:

  1. കൊള്ളാമല്ലോ ഈ തോന്നിവാസം!

    ReplyDelete