Showing posts with label അനുഭവം. Show all posts
Showing posts with label അനുഭവം. Show all posts

Friday, April 5, 2013

തെമ്മാടിച്ചെറുക്കന്‍റെ ഷറപോവ


മഴയും മഞ്ഞും വെയിലും നിലാവും കൊണ്ട് വരട്ടുചൊറിപിടിച്ച് പകുതിയില്‍വെച്ച് ഉണങ്ങിപ്പോയ ഒരു ആല്‍മരച്ചോട്ടില്‍,കയ്യിലൊരു കാലന്‍കുടയും പിടിച്ച് കുന്തിച്ചിരിക്കുകയായിരുന്നു കവിത.ഒരു തെമ്മാടിച്ചെറുക്കന്‍റെ കയ്യിലെ കവണയിലെ അപാരസാധ്യതകളില്‍ മനംമയങ്ങിയ കവിത അവനു വലിച്ചുവിടാന്‍ പാകത്തില്‍ അറ്റം കൂര്‍ത്ത ഒരു കല്ലായി പരിണമിക്കുന്നത് എത്ര വേഗമാണ്...!!!

ഫേബിയന്‍ ബുക്സ് പ്രസിദ്ധീകരിച്ച "ഷറപോവ" എന്ന കവിതാസമാഹാരം ക്രിസ്പിന്‍ ജോസഫ് എന്ന വട്ടനിലേയ്ക്ക് ദൂരങ്ങള്‍ കൂട്ടുന്നോ കുറയ്ക്കുന്നോ എന്ന സംശയം തീരുന്നില്ല,ഇപ്പോഴും .

അവന്‍റെ മുടിവേരുകള്‍ക്കിടയില്‍നിന്ന് പാപപാതാളങ്ങള്‍ പിണങ്ങിയിറങ്ങിപ്പോവുന്നു..
കൈവിരലുകളില്‍നിന്ന് ചിലപ്പഴൊക്കെ വെറും പീറക്കണക്കുകളുടെ ജല്‍പ്പനങ്ങള്‍ ശബ്ദംതാഴ്ത്തി സംസാരിക്കുന്നു.
അവന്‍റെ നെഞ്ചിടിപ്പില്‍ ഇടയ്ക്കൊക്കെ കരണക്കുറ്റി നോക്കി ഒരടികിട്ടിയ പ്രണയം ചെവിപൊട്ടി മോങ്ങുന്നുണ്ട്.
ഓരോ സെക്കന്‍റിലും നൂറുഫ്രെയിം എന്ന ദ്രുതത്തില്‍ അവന്‍റെ മന്ത്രജാലിക ഗിറ്റാറുകള്‍ കൊണ്ട് ചിത്രത്തുന്നലുകള്‍ നെയ്ത നഗരങ്ങള്‍ നിര്‍മ്മിക്കുന്നു.
മാനം നഷ്ടപ്പെടുമെന്ന ഭീതി ഉള്ളിലുണ്ടെങ്കിലും ഭ്രമിച്ചുവശായി കാലുറച്ചു നിന്നുപോവുന്നു ,കവിത. . .

ധിക്കാരിയുടെ കയ്യിലെ തോട്ടി വരികള്‍ക്കിടയിലേയ്ക്കു വീശിയടിക്കുന്ന അരാജകത്വങ്ങളെ അതിമാദകത്വമാര്‍ന്ന ഒരു പെണ്ണിനെയെന്നപോലെ തന്നിലേയ്ക്കു വലിച്ചടുപ്പിക്കുന്നു.ഇടയ്ക്ക് ഒരു പനിനീരിതള്‍ ചവിട്ടിത്തേയ്ക്കുന്ന പോലെ അവളെ ചവിട്ടിക്കുഴച്ച് ആനപ്പിണ്ടപ്പരുവമാക്കുന്നു.ഇടയ്ക്ക് അവളുടെ മുലഞെട്ടുകളില്‍ നിന്നിറ്റുവീഴുന്ന പാലുകാത്തു വിശന്നിരിക്കുന്ന കുഞ്ഞാവുന്നു.ഇടയ്ക്ക് അവളുടെ നെറ്റിയില്‍ ലില്ലിപ്പൂഗന്ധമുള്ള നനുത്ത ഒരുമ്മയായി നിറയുന്നു.ഇടയ്ക്ക് മരങ്ങള്‍ക്കിടയില്‍ വെയില് നനയുന്ന അവള്‍ക്കു കുടയായി സ്വയം ഉരുകിത്തീരുന്നു.

"ഞാനെത്ര ഉറങ്ങിയാലും തീരാത്ത ഒരു രാത്രിയാണ് നീ" ,ഒന്നാമത്തെ കവിത വായിക്കുമ്പോഴേ കഷ്ടപ്പെട്ട് ഒളിച്ചുതാമസിപ്പിച്ച ഒരുവളെ വെറുതേ പുറത്തേയ്ക്ക് എടുത്തുവെയ്ക്കുന്നു.അവള്‍ക്കൊപ്പം തോഴിമാരെക്കൂടി പൊക്കാന്‍ ആശിക്കുന്നു.പക്ഷേ,അവളെ നോക്കുന്നവന് കോടാലി പണിയുന്ന കവി മലയാളിപ്പുരുഷന്മാരുടെ ഉത്തമപ്രതിനിധിയാവുന്നുണ്ട്.മറ്റുള്ളവന്‍റെ സ്വകാര്യതകളിലേയ്ക്ക് ഒളിഞ്ഞുനോക്കുകയും പിന്നിപ്പൊളിഞ്ഞ സ്വന്തം സദാചാരത്തറകള്‍ ചായംതേച്ചുമിനുക്കി വെയ്ക്കുകയും ചെയ്യുന്ന അതേ പുരുഷത്വം അര്‍ഹിക്കുന്ന എല്ലാ സഹതാപത്തോടെയും എവിടെനിന്നൊക്കെയോ "ആരേലും കണ്ടോ" എന്ന സൈക്കിളില്‍ നിന്ന് വീണവന്‍റെ ചളിഞ്ഞചിരി ചിരിക്കുന്നുണ്ട്.

"ഷറപോവ"കവിയുടെ സ്ത്രീ സങ്കല്‍പ്പത്തിന്‍റെ മൂര്‍ധന്യമാണ്.

"ഷറപോവ,
നൂറ്റാണ്ടുകളായി ഒരു ടെന്നീസ്ബോള് മാത്രമാണ്
അവളുരുണ്ടുപോയ്ക്കോട്ടേ
എങ്ങോട്ടെങ്കിലും"

രണ്ടുതരത്തില്‍ വായിക്കാം,ഇത്.തന്നെ നിരന്തരം ഉറക്കം കെടുത്തുന്ന ഒരു സ്ത്രീയുടെ ചിന്ത,"പോട്ടെ,പുല്ല് "എന്ന് വലിച്ചെറിയുന്നതാവാം ,അല്ലെങ്കില്‍ "പാവം ,അതിനെ വിട്ടേക്കൂ" ന്നു ഹൃദയം തൊട്ടു പറയുന്ന ഒരു കുഞ്ഞ്. അങ്ങേയറ്റത്തെ വഷളത്തത്തിന്‍റെയും അതിനിഷ്കളങ്കത്വത്തിന്‍റെയും ഇടയിലെവിടെയാണ് ഇങ്ങേരെന്നറിയാതെ പെട്ടുപോവുന്നത് ഇത്തരമിടങ്ങളിലാവുന്നു.

വളവുമാപിനികള്‍ ചോദ്യചിഹ്നങ്ങളുടെ രൂപംപ്രാപിക്കുന്നു "വളവ്" എന്ന കവിതയില്‍.ചോദ്യത്തെ എത്ര വളച്ചൊടിച്ചാലാണ് ചോദ്യചിഹ്നമുണ്ടാവുകയെന്നു അതിഭീകരമായ നിഷ്കളങ്കതയോടെ ചോദിച്ചു കളയുന്നു!!!

"ഒരു പെണ്ണ്
നെഞ്ചില്‍ കൈവെച്ചാണ് ചോദിക്കുന്നതെങ്കില്‍
ആ ചോദ്യത്തിന്‍റെ
വളവുനിവര്‍ത്താനാവില്ല "എന്ന് ആണയിടുന്നു .
"ഓരോ വളവും ഓര്‍മ്മയില്‍ അപകടം സൂക്ഷിക്കുന്നു" എന്ന് ആശങ്കപ്പെടുന്നു ..

"പേരില്ലാക്കവിത" വായിക്കുമ്പോള്‍ ഈ കവിതയും ഉണ്ടാകേണ്ടിയിരുന്നില്ല എന്ന് തോന്നും.കണ്ണടയ്ക്കുള്ളിലൂടെ ചോദ്യക്കണ്ണുകള്‍ കൊണ്ട് ചൂരല്‍ വീശുന്ന ഒരു മര്‍ക്കടമുഷ്ടിക്കാരന്‍ ഹെഡ്മാസ്റ്റര്‍ ആവുന്നു ഇവിടെ ഇതെഴുതിയവന്‍."എന്ത്,എന്തിന്,എന്തുകൊണ്ട്' എന്ന പണ്ടത്തെ ഒരു സയന്‍സ്നോളജ് പുസ്തകം ഓര്‍മ്മ വരുന്നു ഇത് കാണുമ്പോള്‍ .
അയുക്തികളുടെയും അസംബന്ധങ്ങളുടെയും നഗരങ്ങളെ തീറ്റിപ്പോറ്റി ഒരു കരപറ്റിച്ചതിന്‍റെ സംതൃപ്തി(ഒപ്പം തന്‍റെ കവിതകളുടെ പിടികിട്ടായ്മയ്ക്ക് ചുളുവില്‍ ഒരു ന്യായീകരണം !!)വാരി നിറയ്ക്കുന്നു ഇവിടെ.

കണ്ണാടിയില്‍ മുഖം കാണുന്ന ദിവസം മുതല്‍ മുഖംമൂടികളെപ്പറ്റി ചിന്തിച്ചുതുടങ്ങാവുന്നതാണ്.എന്നാല്‍പ്പോലും അതില്‍ കൃത്രിമത്വത്തിന്‍റെ ഒരു തേറ്റയെങ്കിലും വേണമത്രേ.ആലോചിച്ചുവിഷമിക്കണ്ട,തീര്‍ച്ചയായും മുഖംമൂടിയില്ലാതെ രണ്ടുപേര്‍കാണുമ്പോള്‍ ആദ്യം കാണുന്ന വാചകം ലോകത്തിലെ ഏറ്റവും വലിയ തെറി തന്നെ ആയിരിക്കും !!!

നാലുവരിഒപ്പിച്ച ഒരു ഒറ്റവാചകക്കവിതയില്‍ വെള്ളംകൊണ്ട് തോണിയുണ്ടാക്കുന്ന വിദൂഷകന്‍ പ്രഹസനം എന്ന പൊട്ടനാടകത്തിന്‍റെ അവസാനവാക്കാവുന്നു.

ഒരു അനിമേഷന്‍ സിനിമയുടെ തിരക്കഥ-അല്ല,തിരക്കവിതയാണ് "കാഴ്ച".പച്ചപ്പ്‌ ഉള്ളിലേയ്ക്ക് ലൈവായി തിരുകിക്കയറ്റുന്നപോലെ അനുഭവിപ്പിക്കുന്ന ഒരു മോഡേണ്‍ ആര്‍ട്ട്‌..പുല്ലുകള്‍ക്കിടയില്‍ ഇരുന്നു വഴിവെട്ടുന്ന ഒരു വെയില്‍,അല്ലെങ്കില്‍,നിധികള്‍ക്ക് കാവല്‍ നില്‍ക്കുന്നവരെക്കുറിച്ച് സംസാരിക്കുന്ന മണ്ണിരകള്‍ മാഞ്ഞുപോയേക്കുമോ എന്ന നാളെയുടെ ഭയത്തെ തവിടുപൊടിയാക്കും വിധം ശുഭരൂപികളാവുന്നു.ചിതലുകളെ ആട്ടിയോടിക്കപ്പെട്ട ഇടം നിത്യതയുടെ ശാന്തസുന്ദരമായ ചേതനയാവുന്നു .

ഇറങ്ങിപ്പോക്ക്,തീവണ്ടി എന്നീ കവിതകളില്‍ കൈവിടാനാവാതെ തിരിഞ്ഞുകളിപ്പിക്കുന്നുണ്ട് ബാല്യത്തെ.തിരിഞ്ഞുനോക്കുമ്പോള്‍ കാണില്ലെന്നറിഞ്ഞിട്ടും
കഴിഞ്ഞവഴികളെ വിടാതെ തിരഞ്ഞു മുന്‍തുടരുന്ന ഒരു കൗമാരക്കാരന്‍റെ ഉത്കണ്ഠയത്രേ അവന്‍റെ ചലനങ്ങളില്‍.

പ്രായം വാതുറപ്പിക്കാത്ത,അയയിലിട്ട തുണിപോലെ ചുക്കിച്ചുളിഞ്ഞ വാര്‍ധക്യത്തെ വിളിക്കാന്‍ "വായില്ലാക്കുന്നിലപ്പന്‍"എന്നല്ലാതെ മറ്റെന്തു പേരുള്ളൂ എന്ന് അത്ഭുതപ്പെടുത്തിക്കളയുന്നു ഈ ചെറുക്കന്‍."ചലനനിയമങ്ങള്‍ക്കപ്പുറത്ത് ചിറകുകള്‍ക്ക് ചിലത് ചെയ്യാനുണ്ടെന്ന്"അടയാളപ്പെടുത്തുന്നു . കെട്ടഴിഞ്ഞ്പോകുന്ന എതൊരോഴുക്കും പുഴയാണെന്ന് ധാര്‍ഷ്ട്യത്തോടെ മുഷ്ടിചുരുട്ടുന്നു.

"ഫോട്ടോകള്‍" എന്ന കവിതയില്‍ അനുഭവതീക്ഷ്ണതയുടെ അടിയുറപ്പ് കാണാം.
"ചെറുപ്പത്തിലേ മരിച്ചവര്‍
പാടവരമ്പത്തൂടെ
കഷണ്ടിനടന്നുവരുന്നത്കണ്ടു
പേടിക്കുകയില്ല
തലയില്‍ കൈവച്ചു കരയുകയില്ല
പിച്ചാത്തിയില്‍
പിടി മുറുക്കുക മാത്രം ചെയ്യും"

എന്നു പറയുന്നത് ധിക്കാരമല്ല,മറിച്ച് ഉള്‍ക്കൊണ്ട പാഠങ്ങളുടെ വിശ്വാസ്യതയില്‍ നിന്നും തികട്ടിവരുന്ന ആത്മവിശ്വാസമാണ്.

ഉറുമ്പുകള്‍ കൂട്ടിവയ്ക്കുന്ന അരിമണികള്‍ പോലെ പെറുക്കിപ്പെറുക്കി കവി ഒരു വീടുണ്ടാക്കുന്നു .എന്തൊക്കെയോ ജാതി ഭാവനകള്‍ കൊണ്ട് ചുമരുകള്‍ക്കു ചായം തേയ്ക്കുന്നു.മഴ,രാത്രി ,മരം,നഗരം,നാടുകടത്തപ്പെട്ടവര്‍,അധകൃതര്‍..അങ്ങനെ വഴിയേ പോവുന്നവന്മാരെയെല്ലാം വീട്ടില്‍കേറ്റിയിരുത്തി സല്‍ക്കരിക്കുന്നു.
പെണ്‍ദേഹങ്ങളുടെ കാന്തികതയില്‍ ഉന്മാദിയാവുന്നു.ഇടയ്ക്കൊക്കെ സ്വയം ഒരു കുഴിബോംബാവുന്നു.

മാന്തിമാന്തിയെടുക്കുമ്പോള്‍ പൊട്ടിത്തെറിച്ച് ആളെക്കൊല്ലുന്ന കുഴിബോംബ്. . .

Wednesday, March 27, 2013

ജനുവരി 26ന്‍റെ ഓര്‍മ്മയ്ക്ക്...!!!!!




..അന്നും അതിരാവിലെ ഏഴരയോടെയാണ് കുട്ടി എണീറ്റത് .പെണ്ണിന് ഇത്രേം
നേരായിട്ടും എണീക്കാനായില്ലേ ന്നു അമ്മേടെ സ്ഥിരം ഒഴിവുദിന പ്രക്ഷേപണം .(കേട്ട് ബോറടിച്ചു .അമ്മമാരേ ..ഇതൊക്കെ ഒന്ന് മാറ്റിപ്പിടിച്ചൂടെ !!)

അപ്പഴാണ് ഓര്‍ത്തത് ,ഇന്നാണ് ആധാര്‍ ഫോട്ടോ എടുക്കാന്‍ (രണ്ടാമത്തെ തവണ )പോവാനുള്ളത്.നേരെ എണീറ്റ്‌ പോയി ബ്രഷൊക്കെ ചെയ്ത് കുളിച്ചു മുടുക്കിയായി പോയി ചായ കുടിച്ചു .സാധാരണയായി ഓഫീസില്‍ പോവാന്‍ ഞാന്‍ കോളേജില്‍ പോവാന്‍ കാണിക്കുന്നതിനേക്കാള്‍ മടി കാണിക്കുന്ന ഒരിനം ജീവിയെ വിളിച്ചു.അദ്ദേഹം എണീക്കുന്നേയുണ്ടായിരുന്നുള്ളൂ .

"ഇന്ന് പോവാനില്ലേ ??"
"ഇന്ന് ലീവാണ് "
"എന്ത് ലീവ് ??"
"കൊച്ചേ ഇന്ന് നബിദിനത്തിന്‍റെ ലീവാണ് "
ഇന്നലെയായിരുന്നല്ലോ കോളേജിനു ലീവ് എന്നോര്‍ത്ത് ഞാന്‍ ചോദിച്ചു .
"അതൊക്കെ എന്നേ കഴിഞ്ഞില്ലേ ??"
"ആ ..ഓഫീസിനൊക്കെ ഇന്നാ ലീവ്"

പാവം ഞാന്‍ മഹാമനസ്കത കൊണ്ട് വെറുതെ അങ്ങട് വിശ്വസിച്ച് കൊടുക്കുമ്പോഴും ചതി അറിഞ്ഞിരുന്നില്ല !!!

രാവിലെ ഒന്‍പതുമണിയോടെ ആധാറിന്‍റെ ഫോട്ടോ എടുക്കാന്‍ ഹെല്‍ത്ത്സെന്‍ററില്‍ എത്തി. രണ്ട് അപ്പാപ്പന്മാര്‍ മാത്രമുണ്ട് ചൊറീംകുത്തി നിക്കുന്നു.എന്നെ കണ്ടപാടെ ഒരാള്‍ പറഞ്ഞു .

"ഇന്ന് ഫോട്ടം എടുക്കുവോന്നറിയില്ല ..ലീവാന്ന്‍ തോന്ന്ന്ന്‍"

കേട്ടപാതി നേരെ വീട്ടിലേക്ക് തിരിച്ച് നടന്നു.
പോരുന്ന വഴിക്ക് ഒരു ചെറിയ ഉണുക്ക് പോലത്തെ ചെക്കനുണ്ട് കീശേല്‍ ഇന്ത്യയുടെ കൊടീം കുത്തി അന്തസ്സായി നടന്നുപോവുന്നു.ഇന്നെന്തുപറ്റി ഇങ്ങനെ ഇത്രയ്ക്കു രാജ്യസ്നേഹം വരാനെന്നോര്‍ത്ത് വളരെ അത്ഭുതത്തോടെ, ഒരു കാര്യവുമില്ലാതെ, ഞാന്‍ ചോദിച്ചു ,

"മോന് ഇന്നാണോ സ്വാതന്ത്ര്യം കിട്ടിയത് ??"

ചെക്കന്‍ ഒന്നു നോക്കി . കണ്ണുരുട്ടി"പോടീ "ന്നും വിളിച്ച് ഒരൊറ്റ ഓട്ടം.

കുട്ട്യോള്‍ടെ ഒക്കെ ഒരു കാര്യം ന്നും വിചാരിച്ച് (ആരേലും കണ്ടാ ന്നു ചുറ്റും നോക്കി)നടന്നു .

വരുന്ന വഴിക്ക് അംഗന്‍വാടിയില്‍ പായസവും മിഠായിയും കൊടുക്കുന്നു .
ടീച്ചര്‍ എന്നേം വിളിച്ചു പായസം തന്നു .കൂടെ രണ്ടു മിഠായിയും .
പിന്നേം എന്താണ് വിശേഷമെന്ന് കുട്ടിക്ക് മനസ്സിലായില്ല .വായും പൊളിച്ച് ടീച്ചറോട് വളരെ നിഷ്കളങ്കമായി ചോദിച്ച ചോദ്യം കേട്ട പിള്ളേരൊക്കെ എന്ത് കരുതീട്ടുണ്ടാവും എന്നാലോചിച്ച് ഇപ്പഴും ചെറിയ ഒരു ..ഒരു... .
(ചെറുതായിട്ടേ ഉള്ളൂ,ട്ടോ !!!)

"എന്താ ടീച്ചറേ,പായസോക്കെ ?? ഇന്ന് ടീച്ചറിന്‍റെ പിറന്നാളാണോ ??"

ടീച്ചറുടെ പൊട്ടിച്ചിരിയോടൊപ്പം ക്ലാസ്സിന്‍റെ ഉള്ളില്‍ നിന്ന് അട്ടഹാസങ്ങള്‍ കേട്ട് നോക്കുമ്പോള്‍ ഹാ ..അത്ഭുതം ...!!!

കുറെ കുഞ്ഞുഭാരത പൗരന്മാര്‍ ..പൗരികള്‍ ..കയ്യില്‍ കൊടിയൊക്കെ പിടിച്ച് .
ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ "റിപ്പബ്ലിക് ദിനാശംസകള്‍ "എന്ന് എഴുതി വച്ചിരിക്കുന്നു.

ഒറ്റ ഓട്ടമായിരുന്നു വീട്ടിലേയ്ക്ക് .പിന്നില്‍ നിന്നാരോ പറയുന്നത് കേട്ടു.

"ഇവളെ ഒഴിവാക്കി വേണായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍!!!!"

Sunday, March 3, 2013

കാക്കപുരാണം !!!!!!!!!


എന്‍റെ കാക്കേ...!!!!!!!!!
നീയെന്തു പൊട്ടനാ ...!!!!!
ഈ തെങ്ങോലത്തുമ്പില്‍ ഇട്ടു ഉരച്ചാല്‍ എങ്ങനാ കൊക്കിന്റെ മൂര്‍ച്ച കൂടുന്നേ ..!!!
മണ്ടന്‍ കാക്ക !!! ഹഹഹഹഹ !!!!!
"ക്രീ..... ക്രീ..... ക്രീ..... "
ന്‍റെ ഭഗവതീ.. എന്തായീ കുരുത്തം കെട്ട ഒച്ചപ്പാട് ...
നോക്കുമ്പോ അപ്പറത്ത് അപ്പുനായരുടെ പറമ്പില്‍ന്നു റോഡ്‌ ക്രോസ് ചെയ്തു അന്തസ്സായി പറന്നു വരുന്നു ഒരു മഞ്ഞക്കരുപ്പന്‍
താഴെ മുറ്റത്ത്‌ കൃഷ്ണക്രാന്തി യുടെ ചോട്ടിലിരുന്ന ചെമ്പോത്ത് ഞെട്ടിത്തരിച്ചു മേലോട്ട് നോക്കി . അപ്പറത്തെ ഇടവഴീല് ഇലക്ട്രിക് ലയ്ന്‍ ന്‍റെ മേലെ ഇരുന്ന രണ്ടു പൊന്മാന്‍ ദമ്പതിമാര്‍ ദൂരേയ്ക്ക് പറന്നു പോയി.
ആകാശത്തേക്ക് നോക്കിയപ്പോ ടവര്‍ ലയ്ന്‍ ന്‍റെ മേലെ ഒരു കാക്കക്കുയില് ഒറ്റക്കിരുന്നു വാന നിരീക്ഷണം നടത്തുന്നുണ്ട് .
അച്ഛന്‍ എപ്പഴും വെട്ടിക്കളയണം ന്നു പറയാറുള്ള ,കിണറിനടുത്തുള്ള, പേരറിയാ മരത്തിന്റെ മേലെ മൂന്നാല് പനംതത്തകള്‍ കലപില കൂട്ടിക്കൊണ്ടിരിക്കുന്നു.
പോരാത്തേന് രാവിലെതന്നെ കുളിചൊരുങ്ങി ഒരു സുന്ദരി മഞ്ഞക്കിളി ഗമയില്‍ ഇരിക്കുന്നുണ്ട് .
എന്താ ഒരു (അഹം) ഭാവം!!!!
പെട്ടെന്നൊരു ശബ്ദം.."ഡോയ്"
താഴെ റോഡില്‍ നിന്നാണ്.
നോക്കിയപ്പോ ധനേഷും രമ്യ ചേച്ചിയും അനുവും കൂടി അമ്പലത്തില്‍ പോവുന്നു.
പണ്ട് ഞങ്ങള്‍ എല്ലാരും കൂടി എന്നും പോവാറുണ്ടായിരുന്നു അമ്പലത്തില്‍...
ശീലങ്ങളൊക്കെ ശീലക്കേടുകളായി മാറുന്നത് മുതിര്‍ന്നു വരുമ്പോഴാണല്ലോ... ദൈവം എല്ലായിടത്തും ഉണ്ടല്ലോ എന്നോര്‍ത്ത് തുടര്‍ച്ചയായി സമാധാനിക്കുകയും
ഓണത്തിനും സംക്രാന്തിക്കും മാത്രം അമ്പലം കാണാന്‍ പോവുകേം ചെയ്യുന്ന ശീലം മാറ്റാനെ പറ്റണില്ല ഇപ്പൊ .

'ഇവളേതാ.. ??? നേരെയിങ്ങു കേറി വന്നു കണ്ട കാക്കെനേം പൂചെനേം പറ്റി പറയണൂ" എന്നല്ലേ ആലോചിക്കണേ..?
അങ്ങനൊന്നും ഇല്ല്യാ,ട്ടോ...
നമ്മളൊരു പാവം കോഴിക്കോട്ടുകാരി .. ഈ വഴി പോയപ്പോ ,ഇവിടെ കൊറേ പുലികളെയൊക്കെ കണ്ടപ്പോ നല്ല രസം തോന്നി . പണ്ട് മുതല്‍ക്കേ പുലികളെ വല്ല്യ ഇഷ്ടാന്നേ.... .
ഇന്‍ട്രോ കഴിഞ്ഞു .ഇനി ഫസ്റ്റ് സീന്‍ ലേക്ക് വീണ്ടും ഒന്ന് കഴുത്തൊടിച്ചു നോക്കാം .
രാവിലെ അത്യുല്‍സാഹത്തോടെ എണീറ്റ് പഠിക്കാനിരുന്ന അതി കര്‍മ്മനിരതയായ ഒരു എകാഗ്ര മനസ്കയുടെ കണ്ണിലൂടെ കടന്നു പോയ പ്രകൃതിയുടെ മനോഹരവിലാസങ്ങലാണ് നമ്മള്‍ അവിടെ കണ്ടത് ..!!
പടച്ചോനെ ഇത്രത്തോളം ജന്തുജാലങ്ങള്‍ എന്റെ പരംബിലുണ്ടായിരുന്നോ എന്ന് ചിന്തിച്ചു പോവുന്നത് ബുക്ക് തുറന്നു സൈറൌടില്‍ ഇരിക്കുമ്പോഴാണ്.
+2 നു പഠിക്കുമ്പോ ജ്യോത്സ്ന മിസ്സ് പറഞ്ഞ 'പരിസരം എപ്പഴും നിരീക്ഷിക്കണം ' എന്ന പാഠം പ്രാവര്ത്തികമാക്കപെടുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.
തെങ്ങാക്കൊലകള്‍ ഇളം കാറ്റില്‍ ആടുന്നുണ്ടോ ന്നും തെക്ക് ഭാഗത്തുള്ള പ്ലാവിലെ ചക്ക പഴുത്തിട്ടുണ്ടോന്നും ഒക്കെ വല്ലാത്ത ഒരു ആക്രാന്തത്തോടെ നോക്കിപോവും.!!!!
കണ്ണ് എടുക്കാനേ തോന്നില്ല..
( എടുത്ത കണ്ണ് പ്രതിഷ്ടിക്കേണ്ടത് ബുക്കില്‍ കോലം കേട്ട് ചിരിചോണ്ടിരിക്കുന്ന സര്‍ക്യൂട്ട് കളുടെ മുഖത്തേക് ആണല്ലോ ന്നോര്‍ക്കുമ്പോ പ്രത്യേകിച്ചും!!!!! )
അങ്ങനെ മുന്നിലൊരു ബുക്കും വെച്ച് പ്രകൃതിഭംഗി ആസ്വദിചോണ്ട് ഇരിക്കുമ്പോ ആണ് അവനെ കണ്ടത്..
നല്ല കറുത്തു, നല്ല ലക്ഷണം കെട്ട ഒരു കാക്ക.
കൊറേ നേരമായി അത് അവിടെത്തന്നെ ഉണ്ടായിരുന്നിരിക്കണം
കുറ്റിയടിച്ച് ഇരിപ്പാണ്.
പാവം.. വിശന്നിട്ടാവും..
പണ്ടുമുതലേ ഇത്യാദി ജന്തുക്കളോട് ഭയങ്കര ദീനാനുകമ്പ കാണിച്ചു വന്നിട്ടുള്ളതുകൊണ്ട് ഇമ്മാതിരി സംഭവങ്ങള്‍ വീട്ടില്‍ ധാരാളമായി പറന്നു വരുന്ന സമയത്ത് അമ്മ എന്നെ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്..
"കണ്ണ് തെറ്റിയാല്‍ മനുഷ്യര്‍ക്ക്‌ തിന്നാനുള്ളതൊക്കെ എടുത്തു പട്ടിക്കും പൂച്ചക്കും കൊടുക്കും" എന്നാണു സ്ഥിരം പരാതി. ആ പരാതിക്ക് ഒരു കോട്ടവും വരുത്താതെ ഇത് വരെ സംരക്ഷിച്ചു പോന്നിട്ടുണ്ട് ഞാന്‍
എന്തായാലും വേണ്ടില്ല . അതിന്‍റെ വിശപ്പ്‌ മാറ്റിയിട്ടു തന്നെ കാര്യം .
.സന്തോഷിപ്പിച്ചു വിട്ടു കളയാം. ഇനിയിപ്പം മുതുമുത്തച്ഛന്‍മാര്‍ ആരെങ്കിലും എന്നെ പരീക്ഷിക്കാന്‍ പ്രച്ഛന്ന വെഷോം കെട്ടി ഇറങ്ങിയതാണെലോ .. ??
ചുളുവിനു കിട്ടും, കൊറേ അനുഗ്രഹം...
അങ്ങനെ ആലോചിച് സ്വയം ധന്യയായി ഞാന്‍ താഴേക്കിറങ്ങി.
അടുക്കള രാജ്യത്ത് പ്രവേശിച്ചു. അമ്മ റാണി ചപ്പാത്തി ചുട്ടു കഴിഞ്ഞിട്ടുണ്ട്. നല്ലോണം വിശക്കുന്നുണ്ട്.. ന്നാലും വേണ്ടില്ല.
ആദ്യം ജന്തുജാലങ്ങളുടെ വിശപ്പ്‌ മാറട്ടെ എന്നിങ്ങനെ വിശാലമനസ്കയായിക്കൊണ്ട് ഞാന്‍ പ്ലേറ്റ്ല്‍ നാല് ചപ്പാത്തിയും എടുത്തോണ്ട് മുകളിലോട്ടു പോയി. സിററൗട്ടിന്റെ ടെ സൈഡ് ല്‍ വെച്ചു.
അപ്പോഴേക്കും ഫോണ്‍ പാടുന്നു .
നേരെ എടുത്തു കത്തി വെച്ചു ഒരു കൊലപാതകം ഒക്കെ കഴിഞ്ഞു തിരിച്ചു വന്നപ്പോ പ്ലേറ്റ് കാലി..!!!!
അമ്പട കാക്കേ!!!! ഞാന്‍ തരുന്നതിനു മുന്‍പേ എല്ലാം എടുത്തോണ്ട് പോയോ . ..?
ഫോണും ബുക്കും എല്ലാം എടുത്തു ഞാന്‍ താഴേക്കിറങ്ങി . അടുക്കളയില്‍ ചെന്ന് നോക്കിയപ്പോള്‍ സ്ഥിതി അതി ദയനീയം .. . അവസാനത്തെ ചപ്പാത്തിയും എടുത്തു വിഴുങ്ങുന്നു പുന്നാര അനിയന്‍ ...... പോരാത്തേന് മൂപ്പരുടെ വക ഒരു ഡയലോഗും
"ഞാന മോളിലേക്ക് വന്നപ്പോ നീ ഫോണിലായിരുന്നു ,കാക്ക കൊത്തിപ്പോവണ്ടാന്നു വിചാരിച് ആ ചപ്പാത്തി ഞാനിങ്ങെടുത്തു കേട്ടോ "
ന്നാലും ന്‍റെ കാക്കേ......!!!!!!!!!!