Showing posts with label കഥ. Show all posts
Showing posts with label കഥ. Show all posts

Sunday, June 16, 2013

ഒരു കുട്ടിക്കഥ


കുട്ടിക്ക് അങ്ങനെയൊന്നുമുണ്ടായിരുന്നില്ല.
അങ്ങനെയെന്നല്ല,കുട്ടിക്ക് എങ്ങനെയുമുണ്ടായിരുന്നില്ല.കുട്ടി പൊതുവേ ഒരു നിര്‍വികാര ജീവിയായിരുന്നു..എങ്കിലും അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ കുട്ടിക്ക് സങ്കടവും ദേഷ്യവും ഒക്കെ വന്നിരുന്നു.കുട്ടി ചിലപ്പഴൊക്കെ താന്‍ ഒരു ആണായും ചിലപ്പഴൊക്കെ ഒരു പെണ്ണായും മാറുന്ന ഒരു ജീവി ആണെന്ന് സ്വയം സങ്കല്‍പ്പിച്ചു.

കുട്ടിയുടെ സന്തതസഹചാരിയായിരുന്നു കെ.കെ കൈമള്‍ എന്ന പൂച്ച.കെ.കെ കൈമള്‍ ശരിക്കും ഒരു അമാനുഷികന്‍-സോറി അമാര്‍ജാരകന്‍(എന്നൊക്കെ പറയുമോ ആവോ)തന്നെയായിരുന്നു.നിവര്‍ന്നു നിന്നാല്‍ അതിനു ഏകദേശം അഞ്ചടിയോളം ഉയരം വരുമായിരുന്നു.മലയാളം,ഇംഗ്ലീഷ്,ഹിന്ദി, ഫ്രഞ്ച്,സ്പാനിഷ്,ജര്‍മ്മന്‍ തുടങ്ങി ആറു ഭാഷകള്‍ അതിനു കൈകാര്യം ചെയ്യാന്‍ അറിയാമായിരുന്നു.മനുഷ്യരെപ്പോലെ സംസാരിക്കാനും രണ്ടുകാലില്‍ നിവര്‍ന്നു നടക്കാനും അതിനു കഴിഞ്ഞിരുന്നു.തൂവെള്ള നിറത്തില്‍ നെറ്റിയില്‍ ചാര നിറത്തില്‍ ഒരു പൊട്ടുള്ള പൂച്ചയായിരുന്നു അത്.പലപ്പഴും കുട്ടിക്ക് അത് വിലപ്പെട്ടതെന്ന് തോന്നിയേക്കാവുന്ന തരത്തിലുള്ള ഉപദേശങ്ങള്‍ നല്‍കിയിരുന്നു.കുട്ടി പലപ്പോഴും തന്‍റെ സ്വപ്നങ്ങളൊക്കെ പങ്കു വെയ്ക്കുന്നത് കെ.കെ കൈമളിനോടായിരുന്നു.

കുട്ടി ജനിച്ചു മൂന്നു വര്‍ഷങ്ങള്‍ കഴിഞ്ഞതോടെ അച്ഛനും അമ്മയും വഴിക്ക് വഴിയെ മരണപ്പെടുകയുണ്ടായി.വയസ്സായ ഒരു അമ്മാവന്‍ മാത്രമായിരുന്നു പിന്നീട് കുട്ടിക്കുണ്ടായിരുന്നത്.കുട്ടി
ക്ക് ഒന്‍പത് വയസ്സായി രണ്ടു ദിവസം കഴിഞ്ഞപ്പോള്‍-കഴിഞ്ഞ ഒരാഴ്ച മുന്‍പ്-അമ്മാവനും മരണപ്പെട്ടു.അതോടെ ആ വലിയ വീട്ടില്‍ കുട്ടിയും കെ.കെ കൈമളും ഒറ്റയ്ക്കായി.

ഒരു ദിവസം നേരം വെളുത്തപ്പോള്‍ കുട്ടിക്ക് വല്ലാതെ മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ടു.എല്ലാത്തിനോടും ദേഷ്യവും വിരക്തിയും തോന്നാന്‍ തുടങ്ങി.ജീവിതത്തിനു ആകെ ഒരു അര്‍ത്ഥമില്ലാത്ത പോലെ കുട്ടിക്ക് തോന്നാന്‍ തുടങ്ങിയിരുന്നു. പ്രത്യേകിച്ചൊന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥ.

ഒന്‍പതു വയസ്സേ ആയുള്ളൂവെങ്കിലും കുട്ടിക്ക് അപാര വിവരം ഉണ്ടായിരുന്നു.എന്ന് മാത്രമല്ല എല്ലാ കാര്യങ്ങളിലും സ്വന്തമായ ഒരു നിലപാട് കാത്തു സൂക്ഷിക്കുകയും ചെയ്തിരുന്നു കുട്ടി.കുറച്ചു കാലമായി കുട്ടിക്ക് പ്രത്യേകിച്ചു പണിയൊന്നും ഉണ്ടായിരുന്നില്ല.ഉണ്ണുക,ഉറങ്ങുക ടി.വി കാണുക എന്നല്ലാതെ വേറെ ഒന്നും കുട്ടി ആയിടെയായി ചെയ്തിരുന്നില്ല.അങ്ങനെയാണ് പതിയെപ്പതിയെ ജീവിതം വിരസമായി കുട്ടിക്ക് അനുഭവപ്പെട്ടു തുടങ്ങിയത്.

അന്നു ഇരുന്നു ടി.വി കാണുന്നതിനിടയിലാണ് ശരിക്കും കുട്ടിക്ക് ഭ്രാന്താവാന്‍ തുടങ്ങിയത്.തലേ ദിവസത്തെ സിനിമയില്‍ നായികയെ രക്ഷിക്കുന്ന നായക നടന്‍ ഇന്ന് കാണിക്കുന്ന വേറെ ഒരു സിനിമയില്‍ നായികയെ ഉപദ്രവിക്കുന്നു.അത് കണ്ടതോടെ കുട്ടിക്കാകെ ദേഷ്യം വന്നു.അഭിനയിച്ചു കാര്യം നേടുന്ന ഒരുപാടു പേരെ കുട്ടിക്ക് ഓര്‍മ്മ വന്നു.വെറുതെ പിറുപിറുത്തുകൊണ്ടിരുന്ന കുട്ടിയെ കെ.കെ കൈമള്‍ ആശ്വസിപ്പിച്ചു.കുട്ടിയുടെ മാനസികാവസ്ഥ ഒന്ന് മാറ്റുന്നതിനായി കുറച്ചു ദിവസത്തേയ്ക്ക് എവിടെക്കെങ്കിലും യാത്ര പോവാമെന്നു രണ്ടു പേരും കൂടി തീരുമാനിച്ചു.

വീടും പൂട്ടി രണ്ടാളും കൂടി ഇറങ്ങുകയായിരുന്നു. അപ്പോള്‍ സാധാരണയായി താക്കോല്‍ വെയ്ക്കാറുള്ള പൂച്ചട്ടിയുടെ ഇടയില്‍ നിന്നും കുട്ടിയ്ക്ക് മനോഹരമായ ഒരു ഡപ്പി കിട്ടി.അതിനു ലക്ഷണമൊത്ത ഒരു മനുഷ്യന്‍റെ രൂപമായിരുന്നു.കൃത്യമായ അനുപാതത്തില്‍ ഉണ്ടാക്കിയ ഒരെണ്ണം.

ഒരു കൌതുകത്തിന് കുട്ടി അതെടുത്തു കയ്യില്‍പ്പിടിച്ചുകൊണ്ട് വീട്ടില്‍ നിന്നും ഇറങ്ങി.വഴിയില്‍ വെച്ച് കുട്ടി ഒരു കാര്യം കണ്ടുപിടിച്ചു.
ആ ഡപ്പി മൂന്നുതവണ വലത്തോട്ടു തിരിച്ചാല്‍ തുറക്കാന്‍ പറ്റാവുന്ന ഒരു കുഞ്ഞു ചെപ്പാണ് !
മൂന്നാമത്തെ തിരിച്ചില്‍ തിരിച്ചതും ഡപ്പിക്കുള്ളിലേയ്ക്ക് നോക്കിയ കുട്ടി അത്ഭുതപ്പെട്ടു പോയി.അതിനുള്ളില്‍ മഞ്ഞും മഴയും വേനലും ഓരോരോന്നായി മാറിമാറി മിന്നി വരുന്നു!ഋതുക്കള്‍ എല്ലാം ഒരു കുഞ്ഞുചെപ്പിനുള്ളില്‍!

ഡപ്പി തിരിച്ചടയ്ക്കുന്നതിനു മുന്‍പേ കുട്ടിയുടെ മുന്നില്‍ അവ മൂന്നും കൂടി ഇഴ ചേര്‍ന്ന് ഒരു തൂവലായി പാറി വീണു.

'ഞാനാണ് കാലം..'അത് കുട്ടിയോട് പറഞ്ഞു.

"കാ..ലം ??" കുട്ടിയോടൊപ്പമുണ്ടായിരുന്ന കെ.കെ കൈമള്‍ വിമ്മിഷ്ടത്തോടെ ചോദിച്ചു.

"അതേ. കുറെക്കാലമായി ഇതിനുള്ളില്‍ അടച്ചുപൂട്ടപ്പെട്ടു കിടക്കുകയായിരുന്നു ഞാന്‍. നിങ്ങളാണെന്നെ മോചിപ്പിച്ചത്.അതുകൊണ്ടുതന്നെ ഞാന്‍ ഇനി നിങ്ങളുടെ സാരഥി.
എങ്ങോട്ട് പോവണമെന്ന് കല്‍പ്പിച്ചാലും. യുഗങ്ങള്‍ക്കപ്പുറത്തേക്കായാലും തൊട്ടടുത്ത നിമിഷത്തിലേയ്ക്കായാലും കണ്ണടച്ചു തുറക്കുന്നതിനു മുന്‍പേ എനിക്ക് നിങ്ങളെ കൊണ്ടുപോവാന്‍ സാധിക്കും,പറയൂ ,നിങ്ങള്‍ക്ക് എങ്ങോട്ടാണ് പോവേണ്ടത് ?" കാലം ചോദിച്ചു.

"എനിക്കൊന്നു കടല്‍ത്തീരത്ത് പോവണം"
ഒരു ആലോചനയുമില്ലാതെ പെട്ടെന്ന് കുട്ടി പറഞ്ഞു.
ഉടനെ കാലം മഞ്ഞയില്‍ ചുവന്ന വരകളുള്ള ഒരു കാറായി രൂപം മാറി.കയറിയിരിക്കാന്‍ അത് കുട്ടിയോട് പറഞ്ഞു .കുട്ടിയും കൈമളും അതില്‍ കയറിയിരുന്നു.തൊട്ടടുത്ത നിമിഷം അവര്‍ കടല്‍ത്തീരത്ത് എത്തി.

കടല്‍ കണ്ട കുട്ടി ആഹ്ലാദഭരിതനായി.

"എനിക്ക് നിന്‍റെ കൈ പിടിച്ച് ഈ കടലില്‍ ഇറങ്ങി കളിക്കണം"കുട്ടി കെ.കെ കൈമളിനോട് പറഞ്ഞു.

"അയ്യേ,ഞാന്‍ കടലില്‍ ഇറങ്ങി കളിക്കുകയോ?നീയെന്താണ് പറയുന്നത്?നിനക്കറിയാമോ, എനിക്ക് ഇരുപത്തഞ്ചു വയസ്സായി.ഈയൊരു പ്രായത്തില്‍ ഞാന്‍ ഇത്തരം പക്വതയില്ലാത്ത കളികള്‍ ഒന്നും കളിക്കാന്‍ പാടില്ല"

കെ.കെ കൈമള്‍ കൈമലര്‍ത്തി.കുട്ടിക്ക് തിരശ്ശീലയിലെ നായകനടനെ ഓര്‍മ്മ വന്നു.ദേഷ്യം വന്നെങ്കിലും കുട്ടി ഒന്നും മിണ്ടിയില്ല.എന്നാല്‍പ്പിന്നെ തിരിച്ചു പോവാം എന്ന് പറഞ്ഞു കുട്ടി.പെട്ടെന്നാണ് അത് കണ്ടത് .
കടല്‍ത്തീരത്ത് ആരോ ഉപേക്ഷിച്ചു പോയ ഒരു കഷ്ണം പരിപ്പുവട മണ്ണ് തട്ടി എടുത്തു കഴിക്കുന്നു ഒരു വൃദ്ധ.

കുട്ടിക്ക് സങ്കടം തോന്നി.പക്ഷേ അടുത്ത നിമിഷത്തില്‍ തന്നെ തനിക്ക് എന്തിന്‍റെ കേടാണ് എന്നോര്‍ത്ത് സമാധാനിക്കാന്‍ ശ്രമിച്ചു കുട്ടി.കാര്‍രൂപത്തിലുള്ള കാലം കുട്ടിയോട് പറഞ്ഞു.

"നീ സങ്കടപ്പെട്ടിട്ടു കാര്യമില്ല .അവര്‍ അനുഭവിക്കേണ്ടത് തന്നെയാണ് അത്. നിനക്ക് അവരുടെ ഭൂതകാലം കാണണോ ?"

കുട്ടി തലയാട്ടി.അപ്പോള്‍ ആ കാര്‍ അവരെ ഒരുമിച്ച് പഴയ കാലത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി.

വെള്ള കൊണ്ട് നിര്‍മ്മിച്ച ഒരു നഗരമായിരുന്നു അത്.
എങ്ങും വെള്ള നിറത്തില്‍ പെയിന്റ് അടിച്ച കൊട്ടാരങ്ങള്‍ ,കമാനങ്ങള്‍.. എവിടേയ്ക്ക് നോക്കിയാലും തൂവെള്ള നിറം ..
തെരുവുകളില്‍ നിറച്ചും ആളുകള്‍..
പല തരത്തില്‍ ഉള്ള പണികള്‍ ചെയ്യുന്ന ആളുകള്‍ തെരുവിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു

കുട്ടി തന്‍റെ ഭൂതകാലം കണ്ടു അവിടെ. കുട്ടി ഒരു അച്ഛനാണ്.
ഒരു രത്നവ്യാപാരി.
ഒരു കാര്യവും ഇല്ലാതെ ചൂടാവുന്ന പ്രകൃതക്കാരന്‍.
കുട്ടിയുടെ മകള്‍ ആയിരുന്നു ആ വൃദ്ധ ആ ജന്മത്തില്‍.വീട്ടില്‍ വളര്‍ത്തുന്ന പശുവിനു കാടി വെള്ളം കൊടുക്കുമ്പോള്‍ ആ വികൃതിപ്പെണ്ണ്‍ അതില്‍ മണ്ണ് വാരിയിടുന്നു.
അത് കണ്ട കുട്ടി അവളെ തല്ലുന്നു

പെണ്‍കുട്ടിക്ക് സങ്കടം വന്നിട്ട് ഇറങ്ങിപ്പോവുന്നു.

"അന്ന് നിങ്ങള്‍ രണ്ടുപേരും ചെയ്തതെന്തോ അതാണ്‌ ഇന്നും അനുഭവിക്കുന്നത്" മഞ്ഞ കാര്‍ കുട്ടിയെ അര്‍ത്ഥഗര്‍ഭമായി നോക്കി.
കുട്ടിക്ക് അവിടത്തെ നരച്ച വെള്ളകള്‍ കണ്ടു മടുത്തു.

"വരൂ,നമുക്കിവിടുന്നു പോവാം .അടുത്ത പത്തു ജന്മത്തിനപ്പുറം എന്താണെന്ന് കാണിച്ചു തരൂ" കുട്ടി കാലത്തോട് കെഞ്ചി.

"ഉം.. കയറിയിരിക്കൂ .ഞാന്‍ കൊണ്ടുപോവാം "കാലം പറഞ്ഞു.

കുട്ടിയും പൂച്ചയും കൂടി അതില്‍ കയറിയിരുന്നു.
കണ്ണ് തുറന്നപ്പോള്‍ മുന്നില്‍ പച്ച നിറത്തില്‍ ഒരു കാട്. ഫ്ലൂറസെന്റ്‌ പച്ച വെളിച്ചം.

കുട്ടി അവിടെ തന്നെ ഒരു പെണ്ണെലി ആയിട്ട് കണ്ടു.ഒരു ഷൂവിനുള്ളില്‍ ആണ് അത് താമസിക്കുന്നത്.കെ.കെ കൈമള്‍ ആണെലി ആയി മാറിയിരിക്കുന്നു.കാട്ടിനുള്ളില്‍ നല്ല മഴ പെയ്യുന്നു. അപ്പോള്‍ കൈമള്‍ എലി വഴിയരികില്‍ ഉള്ള ഒരു വട്ടയില പറിച്ച് ഓടി വരുന്നു.പെണ്ണെലിയ്ക്ക് മഴ കൊള്ളാതെ നോക്കുകയാണ് ലക്‌ഷ്യം.

വിശദമായ നിരീക്ഷണത്തില്‍ അതൊരു കാടല്ലെന്നും പരീക്ഷണ ശാലയാണെന്നും കുട്ടിക്ക് ബോധ്യപ്പെട്ടു.രണ്ടു എലികള്‍ ജീവശാസ്ത്രജ്ഞരുടെ പരീക്ഷണ വസ്തുക്കളാണ്.ഒരു കോശത്തില്‍ നിന്ന് ഒരായിരം കോശങ്ങള്‍ പെറ്റുപെരുകി ഒരു ജീവി ഉണ്ടാകുന്നതിന്‍റെ വിപരീതപ്രക്രിയ-അതായത് ഒരു ജീവിയില്‍ നിന്നും തിരിച്ചു ഒരൊറ്റ വിത്തുകോശത്തിലേയ്ക്കുള്ള മടക്കം എന്ന വിഷയം ആ ജീവികളുടെ ശരീരം വെച്ച് പരീക്ഷണം ചെയ്യുകയായിരുന്നു അവിടെ.ഓരോ ദിവസവും ഉള്ള പരീക്ഷണങ്ങളുടെ ഫലമായി ആ എലികള്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയായിരുന്നു.ദിനവും ശരീരത്തിലെ കുറച്ചു കോശങ്ങള്‍ വീതം ചുരുങ്ങിവരുന്നുണ്ടായിരുന്നു.കൈകള്‍,കാലുകള്‍ എന്നിങ്ങനെ ഓരോ വര്‍ഷത്തിലും ഓരോരോ അവയവങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി അവസാനം ഒരൊറ്റ കോശമായി മാറുന്ന പരീക്ഷണം

കുട്ടിക്ക് മതിയായി.
"നമുക്ക് വേഗം പോവാം" കുട്ടി കാറിനോട് പറഞ്ഞു.

കുട്ടിയും കെ.കെ യും കാറില്‍ കയറി ഇരുന്നു.കാര്‍/കാലം അവരെ തിരിച്ചു വീട്ടില്‍ എത്തിച്ചു.

കണ്ണുതുറന്നു നോക്കുമ്പോള്‍ കുട്ടി പനിക്കിടക്കയില്‍ ആയിരുന്നു.ചുട്ടുപൊള്ളുന്ന പനി.വൈദ്യമറിയാമായിരുന്ന കെ.കെ കൈമള്‍ കുട്ടിക്ക് മരുന്നുകള്‍ വാങ്ങിച്ചു കൊണ്ടുവന്നിരുന്നു.

ഇടയ്ക്ക് കണ്ണുകള്‍ തുറന്നു കുട്ടി തുറന്നുകിടക്കുന്ന ജനാലയിലൂടെ സൂര്യാസ്തമനം കാണുകയായിരുന്നു.അസ്തമിക്കുന്ന സൂര്യന്‍റെ രശ്മികള്‍ കുട്ടിയുടെ പനിക്കിടക്കയില്‍ ചുവപ്പുരാശി പടര്‍ത്തി.ദൂരെ കുന്നിനുമേലെ കൂട്ടത്തോടെ നില്‍ക്കുന്ന പുല്ലുകളെ കുട്ടി കണ്ടു.
പുല്ലുകള്‍ക്ക് വേറെ വേറെ ജന്മങ്ങള്‍ ഒക്കെ ഉണ്ടാവുമോ ?
കുട്ടി ചിന്തിക്കാന്‍ തുടങ്ങി.ഈ ജന്മത്തില്‍ വെറും പുല്ലുകളായി ഒരിടത്ത് മാത്രം ഒതുങ്ങിപ്പോവാന്‍ ഈ പുല്ലുകള്‍ കഴിഞ്ഞ ജന്മങ്ങളിലൊക്കെ ഇതിനുമാത്രം എന്തായിരിക്കും ചെയ്തിട്ടുണ്ടാവുക?
എന്ത് ചെയ്തിട്ടാണ് തനിക്ക് ആരും ഇല്ലാതായിപ്പോയത്? അച്ഛനും അമ്മയുമൊക്കെ ഇപ്പോള്‍ എവിടെയായിരിക്കും?

കുട്ടിക്ക് ഭയങ്കരമായ സങ്കടം വന്നു.കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങി. ആദ്യമായി താന്‍ ഒറ്റയ്ക്കായിപ്പോവുന്ന വിഷമം കുട്ടി അനുഭവിക്കാന്‍ തുടങ്ങുകയായിരുന്നു.

ആകാശത്തിന്‍റെ അതിരുകളില്‍ നിന്നും മഞ്ഞകാര്‍ പറന്നുവരുന്നത് കുട്ടി കണ്ടു.രണ്ടു നിമിഷത്തിനുള്ളില്‍ അത് അവന്‍റെ മുറിയില്‍ വന്നുനിന്നു.

"എങ്ങോട്ടാണ് ഇനി നമുക്ക് പോവേണ്ടത്?"
അത് കുട്ടിയോട് ചോദിച്ചു.
കുട്ടി മെല്ലെ കണ്ണുകള്‍ ഉയര്‍ത്തി.കണ്‍പീലികള്‍ നനഞ്ഞൊട്ടിയിരുന്നു.ക്ഷീണിച്ച ശബ്ദത്തില്‍ കുട്ടി കാറിനോട് സംസാരിച്ചു.

"കാലമേ ,നീ അതീതനാണ്;എല്ലാത്തിനും..
ഈ ജന്മത്തില്‍ നിന്നും ഒരു യാത്ര -അതെനിക്കിനി വേണ്ട.ഇവിടെ ഞാന്‍ ഇതുവരെ ഉണ്ടായിട്ടില്ല..എന്നല്ല;ഉണ്ടാവാന്‍ ശ്രമിച്ചിട്ടില്ല.ഇനിയെനിക്ക് ഉണ്ടാവണം..ഇവിടെ ഉണ്ടായിരുന്നെന്ന് എല്ലാവര്‍ക്കും എന്നും തോന്നുന്ന വിധത്തില്‍.. "കുട്ടി പറഞ്ഞു നിര്‍ത്തി.

കാലത്തിന്‍റെ മുഖം സൂര്യരശ്മികളേറ്റു ചുവന്നു.അത് അതിമനോഹരമായി പുഞ്ചിരിച്ചു.കുട്ടി നോക്കി നില്‍ക്കെ അന്തിവാനത്തിലേയ്ക്ക് ഒരു മഞ്ഞ പട്ടം പോലെ അത് പറന്നുപറന്നു പോയി.ദൂരെ ഒരു പൊട്ടായി .

Wednesday, March 27, 2013

ജനുവരി 26ന്‍റെ ഓര്‍മ്മയ്ക്ക്...!!!!!




..അന്നും അതിരാവിലെ ഏഴരയോടെയാണ് കുട്ടി എണീറ്റത് .പെണ്ണിന് ഇത്രേം
നേരായിട്ടും എണീക്കാനായില്ലേ ന്നു അമ്മേടെ സ്ഥിരം ഒഴിവുദിന പ്രക്ഷേപണം .(കേട്ട് ബോറടിച്ചു .അമ്മമാരേ ..ഇതൊക്കെ ഒന്ന് മാറ്റിപ്പിടിച്ചൂടെ !!)

അപ്പഴാണ് ഓര്‍ത്തത് ,ഇന്നാണ് ആധാര്‍ ഫോട്ടോ എടുക്കാന്‍ (രണ്ടാമത്തെ തവണ )പോവാനുള്ളത്.നേരെ എണീറ്റ്‌ പോയി ബ്രഷൊക്കെ ചെയ്ത് കുളിച്ചു മുടുക്കിയായി പോയി ചായ കുടിച്ചു .സാധാരണയായി ഓഫീസില്‍ പോവാന്‍ ഞാന്‍ കോളേജില്‍ പോവാന്‍ കാണിക്കുന്നതിനേക്കാള്‍ മടി കാണിക്കുന്ന ഒരിനം ജീവിയെ വിളിച്ചു.അദ്ദേഹം എണീക്കുന്നേയുണ്ടായിരുന്നുള്ളൂ .

"ഇന്ന് പോവാനില്ലേ ??"
"ഇന്ന് ലീവാണ് "
"എന്ത് ലീവ് ??"
"കൊച്ചേ ഇന്ന് നബിദിനത്തിന്‍റെ ലീവാണ് "
ഇന്നലെയായിരുന്നല്ലോ കോളേജിനു ലീവ് എന്നോര്‍ത്ത് ഞാന്‍ ചോദിച്ചു .
"അതൊക്കെ എന്നേ കഴിഞ്ഞില്ലേ ??"
"ആ ..ഓഫീസിനൊക്കെ ഇന്നാ ലീവ്"

പാവം ഞാന്‍ മഹാമനസ്കത കൊണ്ട് വെറുതെ അങ്ങട് വിശ്വസിച്ച് കൊടുക്കുമ്പോഴും ചതി അറിഞ്ഞിരുന്നില്ല !!!

രാവിലെ ഒന്‍പതുമണിയോടെ ആധാറിന്‍റെ ഫോട്ടോ എടുക്കാന്‍ ഹെല്‍ത്ത്സെന്‍ററില്‍ എത്തി. രണ്ട് അപ്പാപ്പന്മാര്‍ മാത്രമുണ്ട് ചൊറീംകുത്തി നിക്കുന്നു.എന്നെ കണ്ടപാടെ ഒരാള്‍ പറഞ്ഞു .

"ഇന്ന് ഫോട്ടം എടുക്കുവോന്നറിയില്ല ..ലീവാന്ന്‍ തോന്ന്ന്ന്‍"

കേട്ടപാതി നേരെ വീട്ടിലേക്ക് തിരിച്ച് നടന്നു.
പോരുന്ന വഴിക്ക് ഒരു ചെറിയ ഉണുക്ക് പോലത്തെ ചെക്കനുണ്ട് കീശേല്‍ ഇന്ത്യയുടെ കൊടീം കുത്തി അന്തസ്സായി നടന്നുപോവുന്നു.ഇന്നെന്തുപറ്റി ഇങ്ങനെ ഇത്രയ്ക്കു രാജ്യസ്നേഹം വരാനെന്നോര്‍ത്ത് വളരെ അത്ഭുതത്തോടെ, ഒരു കാര്യവുമില്ലാതെ, ഞാന്‍ ചോദിച്ചു ,

"മോന് ഇന്നാണോ സ്വാതന്ത്ര്യം കിട്ടിയത് ??"

ചെക്കന്‍ ഒന്നു നോക്കി . കണ്ണുരുട്ടി"പോടീ "ന്നും വിളിച്ച് ഒരൊറ്റ ഓട്ടം.

കുട്ട്യോള്‍ടെ ഒക്കെ ഒരു കാര്യം ന്നും വിചാരിച്ച് (ആരേലും കണ്ടാ ന്നു ചുറ്റും നോക്കി)നടന്നു .

വരുന്ന വഴിക്ക് അംഗന്‍വാടിയില്‍ പായസവും മിഠായിയും കൊടുക്കുന്നു .
ടീച്ചര്‍ എന്നേം വിളിച്ചു പായസം തന്നു .കൂടെ രണ്ടു മിഠായിയും .
പിന്നേം എന്താണ് വിശേഷമെന്ന് കുട്ടിക്ക് മനസ്സിലായില്ല .വായും പൊളിച്ച് ടീച്ചറോട് വളരെ നിഷ്കളങ്കമായി ചോദിച്ച ചോദ്യം കേട്ട പിള്ളേരൊക്കെ എന്ത് കരുതീട്ടുണ്ടാവും എന്നാലോചിച്ച് ഇപ്പഴും ചെറിയ ഒരു ..ഒരു... .
(ചെറുതായിട്ടേ ഉള്ളൂ,ട്ടോ !!!)

"എന്താ ടീച്ചറേ,പായസോക്കെ ?? ഇന്ന് ടീച്ചറിന്‍റെ പിറന്നാളാണോ ??"

ടീച്ചറുടെ പൊട്ടിച്ചിരിയോടൊപ്പം ക്ലാസ്സിന്‍റെ ഉള്ളില്‍ നിന്ന് അട്ടഹാസങ്ങള്‍ കേട്ട് നോക്കുമ്പോള്‍ ഹാ ..അത്ഭുതം ...!!!

കുറെ കുഞ്ഞുഭാരത പൗരന്മാര്‍ ..പൗരികള്‍ ..കയ്യില്‍ കൊടിയൊക്കെ പിടിച്ച് .
ബോര്‍ഡില്‍ വലിയ അക്ഷരത്തില്‍ "റിപ്പബ്ലിക് ദിനാശംസകള്‍ "എന്ന് എഴുതി വച്ചിരിക്കുന്നു.

ഒറ്റ ഓട്ടമായിരുന്നു വീട്ടിലേയ്ക്ക് .പിന്നില്‍ നിന്നാരോ പറയുന്നത് കേട്ടു.

"ഇവളെ ഒഴിവാക്കി വേണായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കൊടുക്കാന്‍!!!!"

Sunday, March 3, 2013

ആരവങ്ങള്‍ക്കിടയില്‍ മറന്നുവച്ചേക്കാവുന്നത്


 ട്രെയിന്‍ വരാന്‍ ഇനിയും അരമണിക്കൂര്‍ കാത്തിരിക്കണമെന്ന അറിയിപ്പു വന്നപ്പോള്‍ സാധാരണ എപ്പോഴും ഉണ്ടാവാറുണ്ടായിരുന്നതുപോലെ ആരോടോ തോന്നുന്ന ദേഷ്യമോ ക്ഷമകേടിന്റെ ദീര്‍ഘനിശ്വാസമോ ഒന്നും ഉണ്ടായില്ല. ഏതാനും മണിക്കൂറുകള്‍കൊണ്ടു മാത്രം ഇത്രയും പക്വത കൈവന്നോ എന്നു ഞാന്‍ സ്വയം അത്ഭുതപ്പെട്ടു. കാണുന്ന ഓരോ കാഴ്ചകളും കേള്‍ക്കുന്ന ഓരോ ശബ്ദങ്ങളും -അത് അത്യന്തം വിരസമായിരുന്നാല്‍പ്പോലും- എന്നെയിപ്പോള്‍ അലോസരപ്പെടുത്തുന്നേയില്ല എന്നു ഞാന്‍ സ്വയം നിരീക്ഷിച്ചു. പ്ലാറ്റ്‌ഫോമില്‍ തമ്പടിച്ചിരിക്കുന്ന നാടോടിക്കൂട്ടത്തിന്റെ ബഹളമല്ലാതെ കാര്യമായിട്ടൊന്നും അവിടെ ശ്രദ്ധിക്കാന്‍ തക്കവിധം ഉണ്ടായിരുന്നില്ല. വൃത്തിയില്ലാതെ മൂക്കളയൊലിപ്പിച്ച് ഉടുതുണിയില്ലാത്ത ഒരു രണ്ടുവയസ്സുകാരന്‍ ചെക്കന്‍ , മഴ പെയ്തു കെട്ടിക്കിടക്കുന്ന പ്ലാറ്റ്‌ഫോമിലെ വെള്ളത്തില്‍ കൈകൊണ്ടടിച്ച് രസിക്കുന്നുണ്ടായിരുന്നു. തൊട്ടടുത്ത് ഒരു നാടോടിപ്പെണ്ണ്, അവന്റെ ഒരു അര വയസ്സിലെ കാര്‍ബണ്‍കോപ്പിക്ക് മുലകൊടുക്കുന്നുണ്ടായിരുന്നു. അവളുടെ ശോഷിച്ച്, കറുത്ത മുലയില്‍ ചപ്പിച്ചപ്പി ആര്‍ത്തിയോടെ ചുണ്ടമര്‍ത്തുന്ന ഇത്തിരിക്കോലം. തൊട്ടപ്പുറത്ത് നെറുകയില്‍ ഇത്തിരി മുടി റബ്ബര്‍ബാന്‍ഡിട്ട് കെട്ടി ഒരു അഞ്ചുവയസ്സുകാരി ഒരിലപ്പൊതിയിലെ ഇത്തിരിച്ചോറില്‍ കയ്യിട്ട് കുഴയ്ക്കുന്നു. ഇടയ്‌ക്കൊക്കെ വെള്ളത്തിലടിച്ച് രസിക്കുന്ന ചെറുക്കന് ഊട്ടിക്കൊടുക്കുന്നു.

ഞാനും ഊട്ടിക്കൊടുത്തിട്ടുണ്ട് ഇങ്ങനെ, എന്റെ അനിയന്മാര്‍ക്ക്. രണ്ടും കുസൃതികളായിരുന്നു ചെറുപ്പത്തില്‍. കൈകടിച്ച് മുറിച്ചിട്ടുണ്ട് ചിലപ്പോഴൊക്കെ.എനിക്കും ഊട്ടിത്തരാറുണ്ടായിരുന്നു, അമ്മ ഇപ്പഴും. പരീക്ഷച്ചൂടില്‍ കഴിക്കാന്‍പോലും സമയമില്ലാത്തപ്പോഴും അസൈന്‍മെന്റ്‌സിന്റെ ഇടയില്‍ക്കിടന്ന് വിശപ്പു മറക്കുമ്പോഴുമൊക്കെ വാരിത്തരുന്നത് അമ്മയാണ്. എത്ര മതിയെന്ന് പറഞ്ഞാലും മുഴുവന്‍ കഴിപ്പിച്ച് വിടുന്ന അമ്മ.

പാടില്ല.... അമ്മ, അച്ഛന്‍ സെന്റിമെന്‍സൊന്നും ഇനി പാടില്ല. ഇരുപത്തിരണ്ടാം വയസ്സിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന അഭിപ്രായസ്വാതന്ത്ര്യവും ബുദ്ധിയുമുള്ള, എല്ലാത്തിലുമുപരി നാടുവിട്ടോടിപ്പോവാന്‍ വേണ്ടി പെട്ടിയെടുത്തു വന്നിരിക്കുന്ന ഒരു പെണ്‍കുട്ടി ഒരിക്കലും ഇങ്ങനെ ചിന്തിക്കാനേ പാടില്ല. എഴുത്തുകാരിയാവുക എന്ന എന്റെ ആഗ്രഹത്തിനു പുല്ലുവിലപോലും കല്‍പിക്കാതെ തികച്ചും യാഥാസ്ഥിതികനായ ഒരു പണച്ചാക്കിനെക്കൊണ്ട് കെട്ടിച്ച് എന്നെ ഒഴിവാക്കുക എന്ന ഭീകരകൃത്യം ചെയ്യാന്‍ ശ്രമിച്ച അവരെ ശത്രുക്കളായി മാത്രേ കാണാവൂ. മറിച്ച് ചിന്തിച്ചാല്‍ ഭാവിയില്‍ എന്റെ ചിന്താധാരയില്‍ നിന്നുറവെടുക്കുന്ന മഹത്കൃത്യങ്ങള്‍ക്ക് ജന്മമേകാന്‍ വെള്ളപ്പേപ്പറുകള്‍ക്ക് ഭാഗ്യമില്ലാതെ പോവും. മലയാള സാഹിത്യശാഖയോട്, യുവതലമുറയില്‍പ്പെട്ട എന്നെപ്പോലൊരു പ്രതിബദ്ധതയുള്ള പെണ്‍കുട്ടി കാണിക്കുന്ന അനീതി.... ഹൊ! എനിക്കതാലോചിക്കാന്‍ കൂടി പറ്റില്ല.

പ്ലാറ്റ്‌ഫോമില്‍ ആരോ എറിഞ്ഞിട്ടുപോയ ഡിസ്‌പോസിബിള്‍ ഗ്ലാസില്‍ കൊത്തിവലിച്ചുകൊണ്ടിരുന്ന കാക്കകളിലൊന്ന് പറന്നെന്‍റെ തലയ്ക്ക് മുകളിലൂടെ പോയപ്പോഴാണ് ട്രെയിന്‍ വന്നത് ഞാനറിഞ്ഞത്. സര്‍ട്ടിഫിക്കറ്റുകളടങ്ങിയ ബാഗെടുത്ത് ആദ്യം തോളത്തിട്ട്, വസ്ത്രങ്ങളടങ്ങിയ ബാഗ് കയ്യില്‍ തൂക്കിപ്പിടിച്ച് വേഗം ഓടിക്കയറി. ലേഡീസ് കമ്പാര്‍ട്ടുമെന്റില്‍ സുഖം, സ്വസ്ഥം. സീറ്റ് കിട്ടിയതും വേഗം ഇരുന്നു.

ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങിയപ്പോഴാണ് ശ്രദ്ധിച്ചത്. നാടോടിപ്പെണ്ണും മൂന്നു മക്കളും ഡോറിനടുത്ത് ഇരിക്കുന്നുണ്ട്. മഞ്ഞച്ചേലയില്‍ കറുകറുത്ത ആ പെണ്ണിന്റെ രൂപം ശരിക്കും എടുത്തു കാണിച്ചു. അഞ്ചുവയസ്സുകാരി ഒരു അബാക്കസും കയ്യില്‍പ്പിടിച്ച് എണ്ണിക്കൊണ്ടിരിക്കുന്നതു കണ്ടപ്പോള്‍, കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ കാണുന്ന സ്വപ്നമാണ് മനസ്സിലേക്കോടിയെത്തിയത്. കടല്‍ത്തീരത്തിരുന്ന് തിരകളെണ്ണിക്കൊണ്ടിരിക്കുന്ന ഒരു കൊച്ചുപെണ്‍കുട്ടിയുടെ രൂപം. സായാഹ്നത്തിന്റെ പ്രഫുല്ലത മുഴുവനും ഒളിപ്പിക്കാതെ പ്രതിഫലിപ്പിക്കുന്ന പഞ്ചാരമണല്‍ത്തരിയില്‍ മുട്ടുകുത്തിയിരുന്ന് കടലിലേയ്ക്ക് നോക്കി ഏകാഗ്രതയോടെ തിരയെണ്ണിക്കൊണ്ടിരിക്കുന്ന അവളെനിക്ക് ഒരിക്കല്‍പ്പോലും മുഖം തന്നിട്ടില്ല. മറന്നുപോയ സ്വപ്നത്തുടക്കങ്ങള്‍ക്കിടയിലേക്ക് ഉത്തരം കിട്ടാത്ത സമസ്യപോലെ ഒരു സ്വപ്നപ്പെണ്‍കുട്ടി....

'എന്റമ്മേ...... !!'
ഒരു അലര്‍ച്ച തൊട്ടടുത്തുനിന്ന് എന്റെ കാതു തുളച്ചു. നേരെ നോക്കിയപ്പോള്‍ കണ്ടത് കടും റോസ് ലിപ്സ്റ്റിക്കിട്ട രണ്ടു തടിച്ച ചുണ്ടുകളും ഏകദേശം മുപ്പത്തിരണ്ടെണ്ണം വന്നേക്കാവുന്ന ഒരു സെറ്റ് പല്ലുകളുമായിരുന്നു. തൊട്ടടുത്ത് ഒരു ഭാണ്ഡക്കെട്ട് വീണു കിടക്കുന്നു. മഞ്ഞച്ചേലക്കാരിപ്പെണ്ണ് വെറ്റിലക്കറ പിടിച്ച പല്ലുകാട്ടി ഇളിച്ച് നില്‍ക്കുന്നുണ്ടായിരുന്നു. മേലെ കയറ്റാന്‍ നോക്കിയ ഭാണ്ഡം നിലതെറ്റി വീണത് അവരുടെ തലയിലേയ്ക്കായിരുന്നു.
'ബ്ലഡി ഇഡിയറ്റ്‌സ ഹൗ ഡെയര്‍ യൂ.. ഓ..മൈ.. '
ബാക്കി എന്തൊക്കെയോ കൂടി കേട്ടപ്പോ എനിക്കെന്തൊക്കെയോ കൂടി തോന്നിയതുകൊണ്ട് സൈഡിലെ വിന്‍ഡോസീറ്റിലേക്ക് മാറിയിരുന്നു. മഞ്ഞപ്പെണ്ണ് വെറുതെ ഒരു ഇളിഞ്ഞ ചിരിയും ചിരിച്ച് ഡോറിനടുത്തേയ്ക്ക് മുങ്ങി. പക്ഷേ  സ്ത്രീ  വിടാന്‍ ഭാവമില്ലായിരുന്നു. ഡോറിനടുത്തേയ്ക്ക് ചെന്ന് പിന്നെയും ചീത്തവിളിക്കാന്‍ തുടങ്ങി. അഞ്ചുവയസ്സുകാരി പെണ്‍കുട്ടി എണീറ്റത് കണ്ടതുമാത്രം ഓര്‍മ്മയുണ്ട്. കനത്ത ഇരുമ്പിന്റെ വാതിലിനപ്പുറത്തേക്ക് ഒരു കരിയിലപോലെ അവള്‍ പറന്നുപോവുന്നതും ആരൊക്കെയോ ബഹളം വെയ്ക്കുന്നതും ചങ്ങല വലിയ്ക്കുന്നതം എല്ലാം ബോധത്തോടെയല്ല ഞാന്‍ കേട്ടത്.
മഞ്ഞച്ചേല താഴെ തലകറങ്ങി വീണത് ചാടിക്കടന്ന് വേഗം ട്രെയിന്‍ നിര്‍ത്തിയിടത്തേക്കിറങ്ങി.. എന്‍റെ നാട്.. എന്‍റെ റെയില്‍വേസ്റ്റേഷന്‍, ഇറങ്ങി ഒരൊറ്റ ഓട്ടമായിരുന്നു...
വീട്ടിലേക്കുള്ള ബസ് പിടിക്കണം.

ഇപ്പോഴെനിക്കറിയാം.
കടല്‍ത്തീരത്തിരുന്ന് തിരകളെണ്ണിക്കൊണ്ടിരുന്നതാരാണെന്ന്....
അവളുടെ മുഖമെനിക്ക് കാണാം....

സത്യപാലന്‍റെ പാലമരം

സത്യപാലനെ ഭ്രാന്താശുപത്രിയിലടയ്ക്കാന്‍ ഒരു ഭൂലോകവാസിയ്ക്കും അവകാശമുണ്ടെന്ന് ഇപ്പോഴും ഞാന്‍ കരുതുന്നില്ല.എന്ന് വച്ച് എല്ലാവരുടെയും വിചാരം അങ്ങനെയാവണമെന്നും ഇല്ല.പറഞ്ഞുവരുമ്പോള്‍ നമ്മളെല്ലാം ഭ്രാന്തന്മാരാണെന്ന് പണ്ടേതോ കോന്തന്‍ പറഞ്ഞുവെച്ചിട്ടുണ്ടല്ലോ.
  കൃത്യം രണ്ടു വര്‍ഷം മുന്‍പായിരുന്നു അത് സംഭവിച്ചത് (അഥവാ സംഭാവാത്മകമായി ചിത്രീകരിക്കപ്പെട്ടത് ).അന്നൊക്കെ കടുത്ത മമ്മൂട്ടി ഫാനായിരുന്നു നമ്മുടെ സത്യപാല്‍ജി.
  അങ്ങനെ ഒരു ദിവസം നട്ടപ്പാതിരയ്ക്ക് കെട്ടിയവളെ തട്ടിവിളിച്ച് സത്യപാലന്‍ ഒരു മഹാസത്യം അങ്ങട് വെളിപ്പെടുത്തി.
 ഒരു കാരണവും ഇല്ലാതെ ആ നേരത്ത് താന്‍ ഒരു സ്വപ്നം കണ്ടിരിക്കുന്നു!
 വാലും തലയുമില്ലാതെ വെറും ബോഡി മാത്രം(പറഞ്ഞു വരുവാണെങ്കില്‍ അത് പോലും കാര്യമായിട്ടില്ലാതെ)ഉള്ള ഒരു സ്വപ്നം !

നിലവില്‍ ,സോഡാഗ്ലാസ്സും വെച്ച്,കറുത്ത് കുറുകി ഇരിക്കുന്ന താന്‍ ഒരു ആറ്-ആറരയടി പൊക്കത്തില്‍ വെളുത്തുതടിച്ച് മമ്മൂട്ടി സ്റ്റൈലില്‍ രൂപാന്തരണം പ്രാപിച്ചിരിക്കുന്നു !!!

 എത്ര മനോഹരമായ (നടക്കുക പോയിട്ട് ഒന്ന് മുടന്തുക പോലും ചെയ്യാത്ത )സ്വപ്നം അല്ലേ!!

സത്യപാലനെ കുറ്റം പറയാന്‍ നമുക്ക് അവകാശമുണ്ടോ ???
സത്യമായും ഇല്ല .

സ്വപ്നം തീര്‍ന്നില്ല ,ഇങ്ങനെയൊക്കെ സ്വപ്നം കാണിച്ചവന്‍ സ്വപ്നത്തില്‍ തന്നെ ഒരു ഒലക്കമ്മലെ കണ്ടീഷനും  വച്ചുകളഞ്ഞു !!
അത് ഇങ്ങനെയാണ്;
സത്യപാലന്‍റെ പറമ്പില്‍ പുരാതനമായ ഒരു പാലമരമുണ്ട്.ഇടവഴിയോടുചാഞ്ഞ് അതങ്ങനെ സുന്ദരമായി നില്‍ക്കുകയാണ്.
അത് വളരെ ആര്‍ഭാടപൂര്‍വ്വം സംരക്ഷിക്കണം.മാത്രമല്ല അതൊരിക്കലും വെട്ടുകയും ചെയ്യരുത്.

 അടുത്ത സീനില്‍ സത്യപാലന്‍ കണ്ടത് ഒരു സുന്ദരിക്കോത യക്ഷിപ്പെണ്ണിനെ.അവളങ്ങനെ മദാലസാവിലാസവതിയായി (പാടില്ല പാടില്ല എന്ന് കൈ കൊണ്ട് ആക്ഷന്‍ കാണിച്ചുകൊണ്ട്)
"സത്യപാലേട്ടാ വെട്ടല്ലേ ,സത്യപാലേട്ടാ വെട്ടല്ലേ " ന്നു മൊഴിഞ്ഞുകൊണ്ടിരുന്നു.സത്യപാലന് കണ്ട പാടെ അവളെ അങ്ങട് കേറി റേപ്പ് ചെയ്താലോ ന്നു വരെ തോന്നിക്കളഞ്ഞു !!(ഫെമിനിസ്റ്റുകള്‍
 ക്ഷമിക്കുക .)

"ഇല്ലെടി മോളേ..ഞാനങ്ങനെ ചെയ്യുവോടീ "ന്നും പറഞ്ഞു കൈ നീട്ടിയതും പെണ്ണുമ്പിള്ള കോരിയൊഴിച്ച വെള്ളം മുഖത്തേയ്ക്കുവീണതും ഒരുമിച്ചായിരുന്നു!!

"നട്ടപ്പാതിരയ്ക്ക് മനുഷ്യനെ വിളിച്ചുണര്‍ത്തീട്ടു പിച്ചും പേയും പറയുന്നോ ??
നിങ്ങക്കെന്താ പ്രാന്തായോ??
പോയി പണി  വല്ലതും നോക്ക് മനുഷ്യാ "

ഈ വക പുണ്യോപദേശങ്ങള്‍ ഇരു ചെവിയിലും പറ്റിപ്പിടിക്കാതെ തൂത്തുകളഞ്ഞ്‌ ,യാതൊരുളുപ്പുമില്ലാതെ പുതപ്പു വലിച്ചിട്ട് സത്യപാലന്‍ ഒന്നൂടി ഉറങ്ങി.
     അന്ന് നട്ടുച്ചയ്ക്ക് സത്യപാലന്‍ നമ്മുടെ പാലമരത്തിനടുത്തെത്തി.നോക്ക്യപ്പോഴല്ലേ രസം.സ്വപ്നത്തില്‍ കണ്ട യക്ഷിപ്പെണ്ണുണ്ട് പാലമരത്തില്‍ ചാരി നിന്ന് കയ്യും കലാശവും കാട്ടി വിളിക്കുന്നു.....!!!!
     സത്യപാലന്‍ എപ്പോപ്പോയീന്ന് ചോദിച്ചാ മതിയല്ലോ ....!!!!!
     ഒറ്റ ഓട്ടത്തിന് അവളുടെ അവളുടെ അടുത്തെത്തി കെട്ടിപ്പിടിച്ചോണ്ട് ഒറ്റ നില്‍പ്പ്.

വൈകുന്നേരം സ്കൂളീന്ന് പിള്ളാരെ പിടിച്ചോണ്ട് വരാന്‍ വേണ്ടി കണവനെത്തിരഞ്ഞ തരുണീമണിയുടെ കണ്ണ് തള്ളി ബുള്‍സൈ പോലെ ആയി !!

   പാലമരത്തെയും കെട്ടിപ്പിടിച്ച് ആലസ്യത്തില്‍ കണ്ണടച്ച് നിന്നുറങ്ങുന്നു,നമ്മുടെ കഥാനായകന്‍ !!!
നേരം കളയാതെ പോയി ചെവിപോട്ടിപ്പോകും വിധം നാലു തെറി വിളിച്ചപ്പോള്‍ മൂപ്പര് കണ്ണ് തുറന്നു.മുന്‍പില്‍ ആ  വിശ്വരൂപം കണ്ടതും തിരിഞ്ഞു ഒറ്റ ഓട്ടം ...!!!

   പിന്നെ പല ദിവസങ്ങളിലും നാട്ടുകാര്‍ കണ്ടു; പാലമരത്തെയും കെട്ടിപ്പിടിച്ചു നില്‍ക്കുന്ന സത്യപാലനെ.
അങ്ങനെ സത്യപാലനും പാലമരവും തമ്മിലുള്ള അവിശുദ്ധബന്ധം നാട്ടില്‍ പാട്ടായി .
ആ മരം വെട്ടണമെന്നും അതില്‍ പ്രേതബാധയുണ്ടെന്നും വരെ ചിലര്‍ പറഞ്ഞുനടന്നു .

പാവം സത്യപാലന്‍ !!!!

ഇന്ന് മമ്മൂട്ടിയാവും ,നാളെ മമ്മൂട്ടിയാവുംന്ന് കരുതി മൂപ്പര്‍ എന്നും പാലമരത്തെയും പാലിച്ചുനടന്നു.

നാട്ടുകാര്‍ കഴുതകള്‍ ...!അവര്‍ക്ക് ഇത് വല്ലതുമറിയാമോ..കശ്മലന്മാര്‍ ..എല്ലാവരും ചേര്‍ന്ന് ഒരു ദിവസം ആ പാലമരം അങ്ങട് വെട്ടിക്കളഞ്ഞു.

ദേഷ്യവും സങ്കടവും സഹിക്കാനാവാതെ പാവം സത്യപാലന്‍ വീട്ടീന്നിറങ്ങി ഒറ്റ ഓട്ടം .
ആ ഓട്ടം ചെന്ന് നിന്നത് ഭ്രാന്താശുപത്രിയില്‍ ആണെന്ന് മാത്രം.

ഇന്ന് സത്യപാലനെ ഡിസ്ചാര്‍ജ് ചെയ്ത ദിവസമായിരുന്നു.പാലപ്പൂമണമില്ലാത്ത പുലരികള്‍ ആണോ ആ വക സംഭവങ്ങള്‍ ഒക്കെ ഉള്ള പുലരികള്‍ ആണോ അങ്ങേര്‍ക്ക് ആശംസിക്കേണ്ടതെന്ന കണ്‍ഫ്യൂഷനിലാണ് ഞാന്‍ ഇപ്പോള്‍ .

എന്നാലും ഞാനൊന്നു ചോദിക്കട്ടെ .
സത്യമായും ,സത്യപാലനെ കുറ്റം പറയാന്‍ നമുക്കവകാശമുണ്ടോ....???